Thursday, September 19, 2013

അമിത വേഗം,അശ്രദ്ധ കേരളത്തിലെ റോഡുകള്‍ കുരുതിക്കളമാകുന്നു ,അനാഥമാകുന്നത് ആയിരക്കണക്കിനാളുകള്‍ ,കുടുംബങ്ങളില്‍ ജീവച്ഛവമായി ദുരിതമനുഭവിക്കുന്നവര്‍ നൂറുകണക്കിന് ,ഒരു ജീവനുവേണ്ടി ഒരു സമൂഹം കൈനീട്ടി കേഴുന്നു,കരുണകാട്ടണേ !നമുക്കിയാളെ രക്ഷിച്ചു കൂടെ ?



റോഡ്‌ അപകടങ്ങളിലെ മരണങ്ങളെപ്പറ്റിയാണ്‌ കേരളം ഇന്ന്‌ ചര്‍ച്ച ചെയ്യുന്നത്‌ . ഒന്നര വര്‍ഷം മുന്‍പ്‌ കേരളത്തിലെ റോഡ് അപകടത്തില്‍ ഗുരുതരമായ പരിക്കു പറ്റി ഇന്നും ജീവച്ഛവമായി ജീവിക്കുന്ന മലയാളത്തിന്റെ നക്ഷത്രമുണ്ട്‌ ജഗതീ ശ്രീകുമാര്‍ . അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ്‌, ജീവിതത്തിനും മരണത്തിനുമിടയില്‍ സഞ്ചരിച്ച്‌.. മരണ പാതയില്‍ നിന്നു തിരികെ എത്തിയ അദ്ദേഹം ഇപ്പോഴും സജീവ ജീവിതത്തിലേയ്ക്കു തിരികെ എത്തിത്തുടങ്ങിയിട്ടില്ല. കേരളത്തിലെ റോഡുകളില്‍ ഒരു ദിവസം ഉണ്ടാകുന്ന അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ആരും ഈ പേരുകള്‍ ഒരിടത്തും ചര്‍ച്ച ചെയ്യാറില്ല. ജഗതിയുടെ അതേ അവസ്ഥയില്‍, എഴുന്നേറ്റു നടക്കാന്‍ പോലുമാവാതെ കിടന്ന കിടപ്പില്‍ കിടക്കുന്ന നൂറുകണക്കിനു മനുഷ്യ ജീവിതങ്ങള്‍ കേരളത്തിന്റെ മണ്ണിലുണ്ട്‌. ഇവരില്‍ ഏറെപ്പേര്‍ക്കും ഒരു നേരത്തെ മരുന്നിനുള്ള പണം പോലും സ്വന്തമായി ഇല്ലാത്തവരാണ്‌ .

കേരളത്തിലെ റോഡുകളില്‍ വീണു ജീവച്ഛവമായി മാറിയ ജഗതീ ശ്രീകുമാര്‍ രക്ഷപെട്ടത്‌, ചികിത്സയുടെ മികവ്‌ ഒന്നു കൊണ്ടു മാത്രമാണ്‌ . എത്ര തുക ചിലവഴിച്ചും ചികിത്സ നടത്താന്‍ ശേഷിയുണ്ടായിരുന്ന കുടുംബവും. അടിത്തറയുമുണ്ടായിരുന്നതിനാല്‍ ജഗതീ ശ്രീകുമാര്‍ എന്ന മലയാളത്തിന്റെ മഹാനടന്‍ ഓരോ ദിവസം കഴിയും തോറും ജീവിതത്തിലേയ്ക്കു തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്‌ . ഇത്തരത്തില്‍ പണം മുടക്കി ചികിത്സ നടത്താന്‍ കഴിയാത്തതിനാല്‍ മാത്രം നൂറുകണക്കിനു ആളുകളാണ്‌ ഇപ്പോള്‍ കേരളത്തിലെ ആശുപത്രികളിലും, വീടുകളിലുമായി കഴിയുന്നത്‌ . ഇവരില്‍ ഒരാളാവാതെ തങ്ങളുടെ പ്രിയ സുഹൃത്തിനെ ജീവിതത്തിലേയക്കു മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ ഒരു ദേശത്തെ ജനങ്ങള്‍ മുഴുവനും ,സഹായിക്കാനായി കരുണ വറ്റാത്ത ഒരു കൂട്ടം പ്രവാസി മലയാളികളും .
ഈ മാസം ഒന്നാം തിയതി കണ്ണുര്‍ ജില്ലയിലെ ചെമ്പേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ചെറിയ അരീയ്ക്കമലയിലെ ജോസഫ്‌ കാവുംപുറം(ജോയി ) എന്ന യുവാവാവാണ്‌ ഇപ്പോള്‍ ആശുപത്രിക്കട്ടിലില്‍ ബോധമില്ലാതെ ,വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവിക്കുന്നത്. ജഗതീ ശ്രീകുമാര്‍ രോഗക്കിടക്കയില്‍ കിടന്ന അതേ അവസ്ഥയിലാണ്‌ ജോസഫും ഇപ്പോള്‍ കഴിയുന്നത്‌ .

ഭാര്യയും മൂന്ന്‌ കുട്ടികളുമുള്ള ജോസഫിന്റെ ജീവിതം തകര്‍ത്തതും ദാരുണമായ ഒരു വാഹനാപകടമായിരുന്നു. വഴിതെറ്റിയെത്തിയ വാഹനം ജോസഫിന്റെ വാഹനത്തിനു നേരെ പാഞ്ഞു കയറുമ്പോള്‍ വിധിയുടെ മുന്നില്‍ നിസഹായനായി നില്‍ക്കാന്‍ മാത്രമാണ്‌ ആ യുവാവിനു സാധിച്ചത്‌. കേരളത്തിലെ റോഡുകളുടെ ഗതിയറിയാതെ അശ്രദ്ധയോടെ, അമിത വേഗത്തില്‍ പാഞ്ഞ ഒരു ഡ്രൈവറാണ്‌ ഒരു പാവം കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കു മേല്‍ വാഹനം ഓടിച്ചു കയറ്റിയത്‌ .അതിവേഗത്തില്‍ അശ്രദ്ധയോടെ ഓടിച്ചു വന്ന വാഹനം ഇടിച്ച് വീഴ്ത്തി മീറ്ററുകളോളം റോഡില്‍ നിരക്കിത്തെറിപ്പിച്ച് ഇദേഹത്തിന് ശരീരമസകലവും പരിക്കാണ് .ഇദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ മാത്രമാണ്‌ സാധിച്ചത്‌. പക്ഷേ, ഇതുവരെയായും അദ്ദേഹത്തിന്റെ ചലനശേഷി തിരിച്ചു കിട്ടുകയോ, ബോധം വീണ്ടെടുക്കാന്‍ സാധിക്കുകയോ ചെയ്‌തിട്ടില്ല.

കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോസഫ്‌ കാവും പുറത്തിന്റെ ഒരു ദിവസത്തെ ചികിത്സയ്ക്കു മാത്രമായി 40,000 രൂപയോളമാണ്‌ ഇപ്പോള്‍ വേണ്ടിവരുന്നത്‌ .പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുടുംബത്തിനും ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ ജീവിതത്തില്‍ സാധിക്കുകയില്ല. പത്തു സെന്റ് സ്ഥലത്ത് ചെറിയൊരു വീടും ,അന്നന്നത്തെ ആഹാരത്തിനു വേണ്ടി ഒരു ചെറിയ ചായ കച്ചവടം നടത്തുന്ന തുച്ച്മായ വരുമാനത്തില്‍ ജീവിക്കുന്ന ഈ കുടുംബത്തിന് ഇത്രയും വലിയൊരു തുക കണ്ടെത്താനാവില്ല.


അപകടം നടന്ന കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ ഏകദേശം പത്ത് ലക്ഷം രൂപയ്ക്കടുത്ത്‌ ചികിത്സാ ചിലവിനത്തില്‍ ചിലവാക്കേണ്ടിയും വന്നിട്ടുണ്ട്‌ . ഇനിയും ഏറെ ചികിത്സകള്‍ ചെയ്‌തെങ്കില്‍ മാത്രമേ 3 കുട്ടികള്‍ അടങ്ങിയ കുടുംബത്തിന്റെ പ്രതീക്ഷകളുടെ ഭാരവും പേറി ചിരിച്ച മുഖവുമായി അദ്ദേഹം തിരികെ വീട്ടിലേയ്ക്കു നടന്നു വരിയുള്ളു.
നാട്ടിലെ പൊതുകാര്യ പ്രസക്തനും, എന്തു കാര്യത്തിനും ജാതി,മത,രാഷ്‌ട്രീയ ഭേദമില്ലാത്തെ എല്ലാവര്‍ക്കൊപ്പം ഓടിയെത്തുകയും ചെയ്‌തിരുന്ന ആളായിരുന്നു ജോസഫ്‌. എന്ന ജോയി കാവും പുറം .ഇദ്ദേഹത്തിന്റെ അപകടം ഒരു നാടിനെതന്നെയാണ്‌ ദുരിതത്തിലേയ്ക്കു തള്ളിവിട്ടിരിക്കുന്നത്‌ . കേരളത്തിലെ റോഡ്‌ അപകടങ്ങളുടെ ഗണത്തിലേയ്ക്ക്‌ മറ്റൊന്നു കൂടിക്കൂട്ടിച്ചേര്‍ക്കുകമാത്രമാണ്‌ ഇത്‌ . പക്ഷേ, ഒരു നാടിനും കുടുംബത്തിനും തീര്‍ത്താല്‍ തീരാത്ത വേദനയാണ്‌ ഇദ്ദേഹത്തിന്റെ രോഗാതുരമായ കിടപ്പ്‌ സമ്മാനിക്കുന്നത്‌ . ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയ്ക്കൊപ്പം പങ്കു ചേര്‍ന്ന ഒരു നാട്‌ .. ജോസഫിന്റെ നാട്ടുകാര്‍ ചേര്‍ന്ന്‌ ഒരു സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്‌. .. അന്നന്ന്‌ കിട്ടുന്ന ശമ്പളത്തില്‍ നിന്നു നാട്ടുകാര്‍ മിച്ചം പിടിച്ച പണം ആശുപത്രിയില്‍ എത്തിച്ചാണ്‌ ഇപ്പോള്‍ ചികിത്സാ ചിലവുകള്‍ നടത്തുന്നത്‌ . ഇതോടൊപ്പം വിദേശങ്ങളിലെ ജോസഫിന്റെ സുഹൃത്തുക്കള്‍ തങ്ങളാല്‍ കഴിയുന്ന രീതിയിലുള്ള സഹായങ്ങളും നല്‍കുന്നുണ്ട്‌. ഓരോ ദിവസത്തെയും ചികിത്സാ ചിലവ്‌ വര്‍ധിക്കുന്നതിനാല്‍ ഇപ്പോള്‍ സ്വരൂപിക്കുന്ന പണം എങ്ങും എത്തിക്കാന്‍ സാധിക്കുന്നില്ല.
ഇനിയും ഒരു പത്തു ലക്ഷത്തിലധികം രൂപ ചിലവാക്കിയാല്‍ മാത്രമേ ജോസഫിന്റെ ചികില്‍ ജീവന്‍ രക്ഷിക്കാനാവൂ എന്നാണ് കരുതുന്നത് .

ജോസഫിന്റെ സഹായ ചങ്ങലയില്‍ മനസാക്ഷിയുടെ കയ്യൊപ്പോടു കൂടി നിങ്ങള്‍ക്ക്‌ ഓരോരുത്തര്‍ക്കും നേരിട്ട്‌ പങ്കെടുക്കാം. നിങ്ങളുടെ മനസാക്ഷിയോടു ചോദിക്കൂ.. എനിക്കാണ്‌ ഇതേ അവസ്ഥ വരുന്നതെങ്കില്‍.. ജോസഫിന്റെ സ്ഥാനത്ത്‌ ഞാനാണെങ്കില്‍ , ആശുപത്രി വരാന്തയില്‍ കാത്തു നില്‍ക്കുന്നത്‌ ,എന്റെ ഭാര്യയും മക്കളും.. മാതാപിതാക്കളുമാണെങ്കില്‍ ..? . ജോസഫിനെ ജീവിതത്തിലേയ്ക്കു കൈപിടിച്ചുയര്‍ത്താന്‍ നിങ്ങളുടെ വിരലുകള്‍ക്കു കരുത്തുണ്ട്‌ . ആ കരുത്ത്‌ ചികിത്സാ സഹായത്തിനുള്ള നിങ്ങളുടെ സംഭാവനകളാണ്‌. അത്‌ ഒരു രൂപയാകാം.. അഞ്ചു രൂപയാകാം.. പത്തു രൂപയാകാം... നിങ്ങള്‍ നല്‍കുന്നത്‌ ഒരു ജീവന്റെ വിലയാണ്‌ ...
മനുഷ്യനെ തൊട്ടറിഞ്ഞുള്ള സേവനമാണ് ശരിയായ മനുഷ്യ സേവനമെന്നത് മനസിലാക്കി സഹജീവികളുടെ ദുഖത്തിലും ദുരിതത്തിലും അവരോടൊപ്പം നിന്ന് അവരെ സഹായിക്കുകയാണ് യഥാര്‍ത്ഥ മനുഷ്യ സ്നേഹവും ദൈവീകതയും എന്നു തിരിച്ചറിഞ്ഞ് നിയമ സേവനത്തിന്റെ പോലീസ് കുപ്പായം അഴിച്ചു വെച്ച് വൈദിക ജീവിതത്തിലേക്ക് വന്ന ഫാ.സെബാസ്റ്റ്യന്‍ മുട്ടത്തുപാറ രക്ഷാധികാരിയായ ചികില്‍സാ സഹായ കമ്മിറ്റിയാണ് ഇപ്പോള്‍ ജോസഫ് കാവും പുറത്തിന്റെ ചികില്‍സക്കുള്ള പണം കണ്ടെത്തുന്നത് .
ചെറിയ അരീക്കമല പള്ളി വികാരികൂടിയായ ഫാ. സെബാസ്‌റ്റ്യന്‍ മുട്ടത്തുപാറ രക്ഷാധികാരിയായും, സിബി കാക്കനാട്ട്‌ ചെയര്‍മാനായും, കുര്യാക്കോസ്‌ പുതുശേരി കണ്‍വീനറുമായാണ്‌ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ജോസഫ് കാവും പുറത്തിന്റെ ചികില്‍സ സഹായ ഫണ്ടിലേക്ക് ഉദാരമതികളുടെ സഹായം ലഭിക്കുന്നതിനായി ചെമ്പേരി ഫെഡറല്‍ ബാങ്കില്‍ ഒരു ആക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.


Account No . 11160100168169
IFSC - 000116
Federal Bank ,Chemperi Branch ,കണ്ണൂര് - 670632.



നമ്മളെ പോലെ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളയാളായിരുന്നു 48 കാരനായ ജോസഫും. നാളെ , എന്തിനേറെ അടുത്ത നിമിഷം എന്തു സം ഭവിക്കുമെന്നു പറയാനാവാത്ത നൈമിഷിക ജീവിതമാണ് നമ്മുടേത്.ദൈവം തന്ന ജീവന്‍ എത്രകാലമെന്ന് നമുക്ക് പറയാനാവില്ല .ഒരു ജീവന്‍ നല്കാന്‍ നമുക്കാവില്ലായെന്നതും ജീവനെ സംരക്ഷിക്കാനും സംഹരിക്കാനുമുള്ള കഴിവ് മനുഷ്യനുണ്ട് എന്നതും സത്യമാണ്. .ജീവന്‍ കൊടുക്കുവാന്‍ കഴിവില്ലാത്ത നമുക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കരുണയും കഴിവും അതിനുള്ള വികാരവും വിചാരവും നല്കുന്ന ഹൃദയവും ബുദ്ധിയുമുണ്ട് .
ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒരു ദേശവാസികള്‍ മുഴുവന്‍ കരുണ കാണിക്കണേ എന്നു പറഞ്ഞു കൊണ്ട് നമ്മുടെ മുന്‍ പില്‍ കൈ നീട്ടി യാചിക്കുകയാണ് .നമ്മള്‍ നല്കുന്ന ഒരു രൂപയാകം ..രണ്ടാകാം അതു വലുതാണ്..ഒരു ജീവന്‍ നില നിര്‍ത്തുന്നതില്‍ നാം നല്കുന്ന കാരുണ്യത്തിന്റെ കരുണയുടെ കൈ ഒപ്പ് ..


നമ്മള്‍ മനസറിഞ്ഞു നല്കുന്ന ഓരോ രൂപയും ,ഒരോ യുറോയും ,ഒരോ പൗണ്ടും ,ഡോളറും ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള വലിയ കരുണയുടെ നീക്കത്തില്‍ ഒരു ദേശത്തോടൊപ്പം നാം അണിചേരുകയാകും. ഇതിലൂടെ ഒരു കുടുംബത്തിന്റെ പ്രത്യാശയുടെ തിരിനാളമാകും നാം തെളിക്കുക . ഈ ഓണക്കാലത്ത് ആശുപത്രിയിലെ ഇന്റെന്സീവ് കെയര്‍ യുണിറ്റിന്റെ പുറത്ത് തന്റെ ഭര്‍ത്താവ് എപ്പോള്‍ കണ്ണു തുറക്കും ,തങ്ങളുടെ പപ്പ എപ്പോള്‍ കണ്ണു തുറക്കും എന്നു കാത്തിരിക്കുന്ന 3 കുട്ടികള്‍ക്ക് ഒരു പ്രതീക്ഷ നല്കാന്‍ നിങ്ങളുടെ മിടിക്കുന്ന ഹൃദയവും തുടിക്കുന്ന കരളും കരുണ ചൊരിയട്ടെ..
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -+91 9645158918, 04602 264203

No comments:

Post a Comment