Thursday, September 19, 2013

തിരുവനന്തപുരത്തെ കോണ്‍ഗ്രസ്‌ കോട്ട തകര്‍ക്കാന്‍ ഇടതിനു കരുത്തുണ്ടോ,തരൂരിനെ തകര്‍ക്കാന്‍ മോഡിക്കു വേണ്ടി ബി.ജെ.പി വോട്ടു മറിക്കാന്‍ ശ്രമിക്കും;ആറ്റിങ്ങലില്‍ അടിതെറ്റുന്നത്‌ ആര്‍ക്ക്‌ ?പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്



കേരളത്തിന്റെ മാത്രമല്ല, കേരളത്തിലെ രാഷ്‌ട്രീയത്തിന്റെ തലസ്ഥാനവും തിരുവനന്തപുരം തന്നെയാണ് . കേരളത്തിലെ ഏത്‌ തിരഞ്ഞെടുപ്പ്‌ നടന്നാലും ശ്രദ്ധാകേന്ദ്രമാകുക തിരുവനന്തപുരത്തിന്റെ രാഷ്‌ട്രീയ ചിത്രം തന്നെയാണ്‌. തിരുവനന്തപുരത്തെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ ചരിത്രം എന്നും കോണ്‍ഗ്രസിനു അനുകൂലമാണ്‌ . 1971 നു ശേഷം നടന്ന 12 തിരഞ്ഞെടുപ്പില്‍ എട്ടിലും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളാണ്‌ വിജയിച്ചത്‌ . നാലു തവണ മാത്രമാണ്‌ സിപിഐ സ്ഥാനാര്‍ഥികള്‍ക്കു വിജയിക്കാന്‍ സാധിച്ചത് .
കഴിഞ്ഞ തവണ സിപിഐയിലെ പി.രാമചന്ദ്രന്‍ നായരെ തകര്‍ത്താണ്‌ കേന്ദ്ര സഹമന്ത്രി ശശീതരൂര്‍ തിരുവനന്തപുരത്തുനിന്നു ഇന്ദ്ര പ്രസ്ഥത്തിലേയ്ക്കു പറന്നത് . ഇത്തവണ ശശീതരൂര്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസിനു പ്രതീക്ഷ വയ്ക്കാം എന്ന സൂചനകളാണ്‌ ലഭിക്കുന്നത്‌ . കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ പോര്‌ ശക്തമായതിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണ്‌ ഇതെന്ന പ്രത്യേകതയാണ് ഇത്തവണയുള്ളത്‌ . എട്ടു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ ഭീഷണിയോടെ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പും ഇതു തന്നെയാണ്‌ . അതു കൊണ്ടു തന്നെ കേരളത്തിലെ ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തില്‍ പങ്കാളിയല്ലാത്ത ശശീതരൂര്‍ മത്സരിക്കുകയാണെങ്കില്‍ മാത്രമാണ്‌ തിരുവനന്തപുരത്ത്‌ കോണ്‍ഗ്രസിനു പ്രതീക്ഷ വയ്ക്കാന്‍ സാധിക്കുന്നത്‌ . തരൂര്‍ മത്സരിച്ചില്ലെങ്കില്‍ തിരുവനന്തപുരം സീറ്റ്‌ വേണമെന്ന്‌ ഐഗ്രൂപ്പ്‌ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്‌ . ഇത്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും. ഇടതു മുന്നണിയില്‍ സിപിഐ തന്നെയാവും തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാന്‍ രംഗത്ത്‌ വരിക. സിപിഐ നേതാക്കളായ കെ.ഇ ഇസ്‌മയിലിന്റെയും, കാനം രാജേന്ദ്രന്റെയും പേരുകളാണ്‌ സിപിഐ പരിഗണിക്കുന്നത്‌ .
നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ബിജെപി പോരിനൊരുങ്ങി; കേരളം ഇനി കാത്തിരിക്കുന്നത്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിനായി; ടിപിയും സോളാറും നേര്‍ക്കുനേര്‍: കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിലേയ്ക്കു ഉറ്റു നോക്കുന്നു
നിലവില്‍ തിരുവനന്തപുരത്തെ ഏഴില്‍ അഞ്ച്‌ നിയമസഭാ മണ്‌ഡലങ്ങളിലും ഇപ്പോള്‍ കോണ്‍ഗ്രസാണ്‌ വിജയിച്ചു നില്‍ക്കുന്നത്‌ . രണ്ടിടത്തു മാത്രമാണ്‌ ഇടതു മുന്നണിയ്ക്ക്‌ എംഎല്‍എമാര്‍ ഉള്ളത്‌.. .തിരുവനന്തപുരത്ത്‌ ശശി തരൂര്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികളില്‍ ഏറെയും എങ്ങും എത്തിയിട്ടില്ല. ഇത്‌ ഇടതു മുന്നണി തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കുമെന്ന്‌ ഉറപ്പാണ്‌ . ഇതിനിടെയാണ്‌ സോളാര്‍ വിവാദം അടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ്‌ സര്‍ക്കാരിന്റെ പ്രതിഛായയെ തന്നെ ബാധിച്ചിരിക്കുന്നത്‌ .

തിരുവനന്തപുരം മണ്‌ഡലം ബിജെപിയുടെയും ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ്‌ . സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള കരുത്തില്ലെങ്കിലും വമ്പന്‍മാരെ മലര്‍ത്താന്‍ ബിജെപിയ്ക്കു കരുത്തുണ്ട്‌ . അവസാന അങ്കത്തില്‍ പികെവിയുടെ വിജയത്തില്‍ ബിജെപി പിടിച്ച വോട്ടുകള്‍ നിര്‍ണ്ണായകമായിരുന്നു. ഇത്തവണ ബിജെപി സ്വന്തം വോട്ട്‌ നേരിട്ടു പിടിച്ചാല്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഭയക്കേണ്ടതില്ല. മറിച്ച വോട്ട്‌ ലേലം ചെയ്യാനാണ്‌ നീക്കമെങ്കില്‍ കാര്യങ്ങളും കണക്കു കൂട്ടലുകളും കുഴഞ്ഞു മറിയും.ഇത്തരത്തില്‍ മോഡിയ്ക്കു ഭീഷണിയാകുന്ന രീതിയില്‍ കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ്‌ ലഭിക്കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ സമ്മതിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ സിപിഎമ്മിനും ഇവരുടെ സ്ഥാനാര്‍ഥികള്‍ക്കും വോട്ട്‌ കച്ചവടം ചെയ്‌ത്‌ രാഷ്‌ട്രീയത്തെ മാറ്റി മറിയ്ക്കാനാവും ബിജെപിയുടെ ശ്രമം.
മോഡിയെ അധികാരത്തില്‍ എത്തിക്കാന്‍ പരമാവതി സീറ്റുകള്‍ കോണ്ഗ്രസിന്റെ കുറക്കുക എന്ന തന്ത്രമായിരിക്കും ബി.ജെ.പി സ്വീകരിക്കുക.അതിനാല്‍ തന്നെ കേരളത്തില്‍ അധികം പ്രതീഷയില്ലാത്ത ബി.ജെ.പി കോണ്‍ഗ്രസ് എം.പി.മാര്‍ വിജയിച്ചു വരാതിരിക്കാന്‍ വോട്ടു കച്ചവടം ലക്ഷ്യം വെക്കുമെന്നു തന്നയാണ് വിലയിരുത്തപ്പെടുന്നത്.അതിനാല്‍ തന്നെ കേരളത്തിലെ ബി.ജെ.പി യുടെ വോട്ടുകള്‍ ഇടതുപക്ഷത്തിനു മറിച്ചു നല്കാനും സാധ്യതയുണ്ട്.തിരുവനന്തപൂരത്ത് തീവ്ര സി.പി.എം സ്ഥാനാര്‍ത്ഥി അല്ലാത്തതും സി.പി.ഐ ആയതിനാലും ബി.ജെ.പി ക്ക് നിര്‍ണ്ണായക വോട്ടു ബാങ്ക് ഉള്ള മണ്ഡലമായതിനാലും ഇവരുടെ രഹസ്യ തീരുമാനങ്ങള്‍ നിര്‍ണ്ണായകമായിരിക്കും.ബി.ജെ.പി വോട്ടു മറിച്ചാല്‍ ശശി തരൂര്‍ പരാജയത്തിന്റെ രുചി അറിയും. മോഡിക്കെതിരെ കൂടുതല്‍ ആരോപണവുമായി രംഗത്തു വന്നത് തരൂര്‍ ആയിരുന്നു. മാത്രമല്ല മോഡി ഏറ്റവും കൂടുതല്‍ പരിഹാസത്തോടെ പരിഹസിച്ചതു തരൂരിനെ ആയിരുന്നു.അതിനാല്‍ തന്നെ തരൂരിനെ എങ്ങനെയും തോല്‍പ്പിക്കുക ബി.ജെ.പി യുടെ അജണ്ടയാരിക്കും .


ആറ്റിങ്ങലില്‍ അടിതെറ്റുന്നത്‌ ആര്‍ക്ക്‌ ?


ആറ്റിങ്ങല്‍ മണ്‌ഡലം എന്നും സിപിഎമ്മിന്റെ കോട്ട തന്നെയായിരുന്നു. 14 തവണ നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചു തവണ മാത്രമാണ്‌ കോണ്‍ഗ്രസിനു ആറ്റിങ്ങല്‍ മണ്‌ഡലം പിടിച്ചെടുക്കാന്‍ സാധിച്ചത്‌. ഇത്തവണ ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ എ.സമ്പത്താണ്‌ എംപി. 1991 നു ശേഷം ഒരു തവണ പോലും ഇവിടെ സിപിഎമ്മിനു പരാജയം ഏല്‍ക്കേണ്ടി വന്നിട്ടില്ല. ഇത്തവണയും സിപിഎം പരാജയം ഭയക്കുന്നില്ല. എന്നാല്‍ , കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചു ഇനിയും തീരുമാനം എടുക്കാന്‍ സാധിച്ചിട്ടില്ല. ഐ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായ ഇവിടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയെ ഇനിയും നിശ്ചയിച്ചിട്ടില്ല. സിപിഎമ്മില്‍ സമ്പത്തിനു രണ്ടാം ഊഴം ലഭിക്കും എന്ന്‌ ഏതാണ്ട്‌ ഉറപ്പാണ്‌ .

ആറ്റിങ്ങല്‍ മണ്‌ഡലത്തിലെ നിയമസഭാ സീറ്റുകളില്‍ നാല്‌ എണ്ണത്തില്‍ കോണ്‍ഗ്രസ്‌ വിജയിച്ചിട്ടുണ്ട്‌. സിപിഎമ്മിനു രണ്ടും സിപിഐയ്ക്കു ഒന്നും സീറ്റുകളാണ്‌ ഇവിടെ ഉള്ളത്‌ . സിപിഐയുടെ ശക്തികേന്ദ്രങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമാകും.
കേന്ദ്രത്തിലെ സമീപകാല സാഹചര്യത്തില്‍ , ബി.ജെ.പിയുടെ ആര്‍ജിത ശക്‌തിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനു മാത്രമാണ്‌ കഴിയുകയെന്നു തെളിഞ്ഞിട്ടുണ്ട്‌ . മുമ്പ്‌ ഭരണം നടത്തിയിട്ടുള്ള മൂന്നാം മുന്നണിയിലെ പല കക്ഷികളും അവസരവാദികളായി ശിഥിലമായിരിക്കുകയാണ്‌. അതുകൊണ്ട്‌ മോഡിയെ അധികാരത്തില്‍ എത്തിക്കില്ലെന്ന നേരിട്ടുള്ള പ്രചാരണം കോണ്‍ഗ്രസിനു കെട്ടഴിക്കാനാകും.കോണ്‍ ഗ്രസ് ഗ്രൂപ്പ് വൈരം മറന്ന് ഒന്നിച്ചു നില്‍ ക്കുകയും ശക്തമായ രാഹുല്‍ തരംഗം ഉണ്ടാവുകയും ചെയ്താല്‍ ആറ്റിങ്ങലില്‍ പോരാട്ടം ശക്തമാകും. എന്നാലും നിലവിലെ സാഹചര്യമനുസരിച്ച് ആറ്റിങ്ങല്‍ ഇടതുപക്ഷത്തിന്റെ കൂടെ തന്നെ നിലനില്ക്കും.

No comments:

Post a Comment